സൈമണ്‍ ബ്രിട്ടോ റോഡ്രിഗ്‌സ്

1983 ഒക്‌ടോബര്‍ 14
കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിനും
മന:സാക്ഷി മരവിച്ചിട്ടില്ലാത്ത കേരള ജനതയ്ക്കും
അതൊരു കറുത്ത ദിനമായിരുന്നു.
രാഷ്ട്രീയം ചിതറിക്കിടക്കുന്ന അറിഴുകളുടെ സമാഹാരമല്ല
തിരിച്ചറിവുകളുടെ തീജ്വാലകളാണെന്ന് തിരിച്ചറിഞ്ഞ രക്തനക്ഷത്രം
സൈമണ്‍ ബ്രിട്ടോ റോഡ്രിഗ്‌സ്

തന്നിലേയ്ക്ക് മാത്രം തലതാഴ്ത്തി കഴിയുന്നവര്‍ക്കും
സ്വയം തിരിച്ചറിയാത്ത കലപിലകള്‍ക്കിടയില്‍ അഴുകുന്നവര്‍ക്കും
സങ്കല്‍പ്പിക്കാനാവത്ത ലോകത്തിരുന്നുകൊണ്ട്
ബ്രിട്ടോ എഴുതുന്നു.
അഗ്രഗാമിയും
മഹാരൗദ്രവും സാഹിത്യരംഗത്തിന് ബ്രിട്ടോയുടെ സംഭാവനകളാണ്.
ആയിരം തവണ തോല്‍പ്പിക്കപ്പെട്ടാലും ആരിരത്തൊന്നാം തവണയും പൊരുതുന്ന പ്രക്ഷേഭകാരികളുടെ പിന്മടക്കമറിയാത്ത ചരിത്രബോധ്യങ്ങളാണ് ബ്രിട്ടോ പങ്കുവയ്ക്കുന്നത്.
കുട്ടികളോടൊത്തിരുന്ന് നിറഞ്ഞ പുഞ്ചിരിയോടെ ബ്രിട്ടോ പാടുന്നു.
we shall overcome
we shall over come
we shall overcome someday
oh deep in my heart i do belive
we shall over come someday
we are not afraid
we are not afraid
we are not afraid today
oh deep in my heart i do believe
രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും ബ്രിട്ടോയിലെ വിപ്ലവകാരി ഊര്‍ജ്ജസ്വലനാണ്. അസാമാന്യമായ ഉള്‍ക്കരുത്തിന്റെ മൂഹൂര്‍ത്തമായ ഭാവമാണ് സൈമണ്‍ ബ്രിട്ടോ?
ആശയങ്ങളെ ചെറുക്കാന്‍ കഴിയാതെ വന്നപ്പോള്‍,
ാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതറിഞ്ഞ എതിരാളികള്‍ അത് തടയാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം മനുഷ്യത്യരാഹിത്യത്തിന്റേതായിരു
ന്നു. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഇടനാഴിയില്‍ വച്ച് ബ്രിട്ടോയെ കുത്തിവീഴ്ത്തി. ഈ ലോകത്തുനിന്നു ബ്രിട്ടോയെ പറഞ്ഞുവിടണമെന്നാഗ്രഹിച്ചവരുടെ പ്രതീക്ഷകളെ അട്ടിമറിച്ചുകൊണ്ട് ഒരു അത്ഭുതം പോലെ ബ്രിട്ടോ ജീവിതത്തിലേയ്ക്ക് മടങ്ങിവന്നു.
കഠിനമായ വേദനയുടെ നാളുകളില്‍ നാലുചുവരുകള്‍ക്കുള്ളില്‍ ഇരുണ്ട സൂര്യദയങ്ങള്‍ കണ്ട് തളര്‍ന്ന് നില്‍ക്കാന്‍ തനിക്കാവില്ലെന്ന സത്യം ബ്രിട്ടോ തിരിച്ചറിഞ്ഞു.

എഴുത്തിന്റെയും വായനയുടെയും ലോകത്ത് പുതിയ പാതകള്‍ തെളിച്ചുകൊണ്ട് ബ്രിട്ടോ മുന്നേറുകയാണ്.

എന്‍ഡോസള്‍ഫാന്‍ നിരോധനം: ജനീവയില്‍ ഇന്ത്യ വായിച്ചത് കമ്പനിയുടെ കുറിപ്പ് - ടി എന്‍ സീന

എന്‍ഡോസള്‍ഫാന്‍ നിരോധനം: ജനീവയില്‍ ഇന്ത്യ വായിച്ചത് കമ്പനിയുടെ കുറിപ്പ്

സ്ഥിരമായി കാര്‍ബന്‍വിഷാംശങ്ങള്‍ പുറന്തള്ളുന്ന രാസവസ്തുക്കളുടെ നിരോധനം സംബന്ധിച്ച് ജനീവയില്‍ നടന്ന ആഗോളസമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ സംസാരിച്ചത് എന്‍ഡോസള്‍ഫാന്‍ കമ്പനി നല്‍കിയ കുറിപ്പുകളുടെ അടിസ്ഥാനത്തില്‍. സന്നദ്ധസംഘടനാ പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുത്ത തണല്‍ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗം സി ജയകുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തിന്റെ പ്രതിനിധികളായി കേന്ദ്ര കൃഷി ഡെപ്യൂട്ടി സെക്രട്ടറി വന്ദന ജെയ്നിയും പരിസ്ഥിതിവകുപ്പിലെ ഹസാര്‍ഡസ് സബ്സ്റന്‍സ് ഡയറക്ടര്‍ ഡോ. ചന്ദ ചൌധരിയുമാണ് പങ്കെടുത്തത്. ഇന്ത്യയില്‍നിന്നുള്ള എന്‍ഡോസള്‍ഫാന്‍ കമ്പനി പ്രതിനിധികള്‍ നല്‍കുന്ന കുറിപ്പുകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതെന്ന് ജയകുമാര്‍ പറഞ്ഞു. ഇന്ത്യയിലെ എന്‍ഡോസള്‍ഫാന്‍ നിര്‍മാണക്കമ്പനിയായ എക്സലിന്റെ ഡയറക്ടര്‍മാരായ എസ് ഗണേഷ്, ഹരിഹരന്‍ എന്നിവരും എച്ച്ഐഎല്‍ മാനേജരും എന്‍ഡോസള്‍ഫാന്‍ നിര്‍മാണക്കമ്പനി ഉടമയുമായ തീര്‍ഥാങ്കര്‍ ബസുവും ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

ഒരു പൊതുമേഖലാ കമ്പനിയുടെ മാനേജര്‍ എങ്ങനെയാണ് എന്‍ഡോസള്‍ഫാന്‍ നിര്‍മാണക്കമ്പനി ഉടമയാകുന്നതെന്ന സംശയം പ്രതിനിധികള്‍ പ്രകടിപ്പിച്ചു. ഇന്ത്യയിലെ കൃഷിക്കാര്‍ വിവരമില്ലാത്തവരാണെന്നായിരുന്നു സമ്മേളനത്തില്‍ രാജ്യത്തെ പ്രതിനിധാനംചെയ്തവര്‍ വാദിച്ചത്. ഓരോ കീടത്തെയും നശിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അവരെ പഠിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് പാര്‍ശ്വഫലങ്ങള്‍ അവഗണിച്ച് എല്ലാതരം കീടങ്ങളെയും നശിപ്പിക്കാന്‍ കഴിയുന്ന എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി കെ വി തോമസിന്റെ ഇപ്പോഴത്തെ പ്രസ്താവനയും സമ്മേളനത്തിലെ ഇന്ത്യയുടെ നിലപാടും കൂട്ടിവായിക്കുമ്പോള്‍ സംശയങ്ങള്‍ ബലപ്പെടുകയാണ്.


ഒക്ടോബര്‍ പത്തുമുതല്‍ 15 വരെയായിരുന്നു സമ്മേളനം. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് ഓരോ മേഖലയെയും പ്രതിനിധാനംചെയ്ത് 29 അംഗരാജ്യങ്ങളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. എന്‍ഡോസള്‍ഫാന്‍ ലോകത്താകമാനം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട സമവായം ഉണ്ടാക്കുന്നതിനുള്ള ഉടമ്പടിയില്‍ 28 രാജ്യവും ഒപ്പുവയ്ക്കാന്‍ തയ്യാറായപ്പോള്‍ ഇന്ത്യമാത്രം വിട്ടുനിന്നു. ഇതുമൂലം ഒരുവര്‍ഷത്തിനുശേഷം ചേരുന്ന സമ്മേളനത്തില്‍മാത്രമേ ഇക്കാര്യം തീരുമാനിക്കാനാകൂ. കേരളം 2006 മുതല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിരിക്കുകയാണെന്ന കാര്യം ഇന്ത്യന്‍ പ്രതിനിധികള്‍ മറച്ചുവച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെയും മന്ത്രി ബിനോയ് വിശ്വത്തിന്റെയും കത്തുകള്‍ പ്രതിനിധികള്‍ക്കിടയില്‍ ചര്‍ച്ചയായപ്പോള്‍ താമസിയാതെ ഈ നിരോധനം പിന്‍വലിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നായിരുന്നു ഇന്ത്യയുടെ വാദം.


സ്ഥാവര കാര്‍ബണിക് രാസവിഷങ്ങളുടെ നിരോധനം സംബന്ധിച്ച് ഐക്യരാഷ്ട്ര പരിസ്ഥിതി സഭ തയ്യാറാക്കുന്ന ഉടമ്പടിയുടെ ഭാഗമായി 2000ല്‍ ബോണില്‍ നടന്ന സമ്മേളനത്തില്‍ ജയകുമാര്‍ പങ്കെടുത്തിരുന്നു. ജനിതകമാറ്റം, കൃഷി, മാലിന്യനിര്‍മാര്‍ജനം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ സര്‍ക്കാരുമായി ചേര്‍ന്ന് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുതാല്‍പ്പര്യ ഗവേഷണ സംഘടനയാണ് തണല്‍.


ആപ്പിള്‍ തിയറി തൃശൂരിലൊതുങ്ങിയില്ല - കെ വി സുധാകരന്‍

ആപ്പിള്‍ തിയറി തൃശൂരിലൊതുങ്ങിയില്ല

വിഷക്കൂട്ടില്‍ ചാലിച്ച വിജയചിത്രം 3 കെ വി സുധാകരന്‍

ആദ്യഭാഗം
ഉല്‍ക്കണ്ഠയുടെ 'ഭൂരിപക്ഷം' നല്‍കുന്ന വാഴക്കുളം
രാഷ്ട്രീയധാര്‍മികതയുടെ വിശുദ്ധിക്കുമേല്‍ കരിവാരിതേച്ച് കോണ്‍ഗ്രസ് മെനഞ്ഞെടുത്ത രാഷ്ട്രീയ സമവാക്യം 'വടകര-ബേപ്പൂര്‍ മോഡലും' കോ-ലീ-ബി സഖ്യവും. ഈ പഴയ കഥകളുടെ ആവര്‍ത്തനത്തിന് തൃശൂര്‍ ജില്ലയിലെ കോഗ്രസും യുഡിഎഫും ഇക്കുറി ഒരു പുതിയ പേരുതന്നെ രൂപപ്പെടുത്തി. 'ആപ്പിള്‍ മുന്നണി'യെന്നും 'മാങ്ങ മുന്നണി'യെന്നും അറിയപ്പെട്ട വിഖ്യാത കൂട്ടുകെട്ട്. വികൃതമുഖം മറയ്ക്കാന്‍ കോണ്‍ഗ്രസ് എടുത്ത പുറംമോടിയായിരുന്നു ആപ്പിള്‍-മാങ്ങ മുന്നണി. യുഡിഎഫ് സഹായത്താല്‍ സാന്നിധ്യം അറിയിക്കാന്‍ ബിജെപി ചൂട്ടുപിടിച്ചു. അതിനായി ഇരുകൂട്ടരും തങ്ങളുടെ കൊടിയടയാളവും ചിഹ്നവും തെരുവില്‍ ഉപേക്ഷിക്കാനും മടിച്ചില്ല.

തൃശൂര്‍ ജില്ലയിലെ വല്ലച്ചിറ, വരവൂര്‍ പഞ്ചായത്തുകളാണ് ആപ്പിള്‍, മാങ്ങ മുന്നണികളുടെ കൂത്തരങ്ങായത്. വല്ലച്ചിറയിലെ 14 സീറ്റില്‍ ഒമ്പതെണ്ണത്തില്‍ കോഗ്രസും ബാക്കി അഞ്ചിടങ്ങളില്‍ ബിജെപിയുമാണ് ഒരു മുന്നണിയായി മത്സരിച്ചത്. ഇതില്‍ കോണ്‍ഗ്രസ് അഞ്ച് സീറ്റിലും ബിജെപി മൂന്നിടത്തും ആപ്പിള്‍ ചിഹ്നത്തില്‍ മത്സരിച്ചു. ഈ അപകടകൂട്ടുകെട്ട് വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധത്തിനും വഴിവച്ചപ്പോള്‍ ഗത്യന്തരമില്ലാതെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് പാര്‍ടിയുടെ വല്ലച്ചിറ മണ്ഡലം കമ്മിറ്റി പിരിച്ചുവിടേണ്ടി വന്നു. പരസ്യമായ സഖ്യമുണ്ടാക്കിയ ഇവിടെ ഇവര്‍ക്ക് എട്ട് സീറ്റ് കരസ്ഥമാക്കി ഭൂരിപക്ഷം നേടാനായി. പക്ഷേ, രഹസ്യധാരണയുണ്ടാക്കിയ വരവൂരില്‍ കാര്യങ്ങള്‍ പാളിപ്പോയി.


തെരഞ്ഞെടുപ്പ് കാലത്ത് വരവൂര്‍ പഞ്ചായത്തിലൂടെ സഞ്ചരിച്ച പലരും അത്ഭുതംകൂറി. യുഡിഎഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചോ? പഞ്ചായത്തിലൊരിടത്തും യുഡിഎഫ് കക്ഷികളുടെ കൊടിയോ ചിഹ്നമോ കണ്ടില്ല. പിന്നീട് ഇവര്‍ക്ക് ഗുട്ടന്‍സ് പിടികിട്ടി. എങ്ങനെയും എല്‍ഡിഎഫിനെ തോല്‍പ്പിക്കുക ലക്ഷ്യമിട്ട് കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചിരിക്കുന്നു. പഞ്ചായത്തിലെ 14 വാര്‍ഡിലും ബിജെപിയുടെ വോട്ട് നേടുന്നതിന് കോണ്‍ഗ്രസ് കൈപ്പത്തിയും ലീഗ് കോണിയും ഉപേക്ഷിച്ച് 'മാങ്ങ'യില്‍ കടിച്ചുതൂങ്ങി. ഇങ്ങനെ മത്സരിച്ച യുഡിഎഫ് അഞ്ച് സീറ്റിലും ബിജെപി ഒരു സീറ്റിലും വിജയിക്കുകയുംചെയ്തു.


ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ പട്ടികജാതി സംവരണമുണ്ടായിരുന്ന ഏഴാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി പ്രീതി ബാലാജിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല. ഇവിടെ എല്‍ഡിഎഫാണ് വിജയിച്ചത്. പട്ടികജാതി സംവരണമുണ്ടായിരുന്ന രണ്ടാം വാര്‍ഡില്‍ ബിജെപി പിന്തുണയോടെ മത്സരിച്ച ബിന്ധ്യശ്രീയാണ് ജയിച്ചത്. ചേലക്കര മണ്ഡലത്തിലെ തിരുവില്വാമല, പാഞ്ഞാള്‍, കൊണ്ടാഴി, വള്ളത്തോള്‍ നഗര്‍, മുള്ളൂര്‍ക്കര, ചേലക്കര, ദേശമംഗലം, പഴയന്നൂര്‍ പഞ്ചായത്തുകളില്‍ പകുതി സീറ്റുകളില്‍നിന്ന് ബിജെപി പിന്മാറി. ഇതുമൂലം ബിജെപിക്ക് വള്ളത്തോള്‍ നഗറില്‍ രണ്ടും പാഞ്ഞാളില്‍ ഒരു സീറ്റും നേടാന്‍ കഴിഞ്ഞു. എന്നാല്‍, ചൊവ്വന്നൂര്‍ ബ്ളോക്കിലെ കടവല്ലൂരില്‍ ഈ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച എന്‍ഡിഎഫ് നേതാവ് ജമാല്‍ പരാജയപ്പെടുകയുംചെയ്തു. വടക്കാഞ്ചേരി പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ കോണ്‍ഗ്രസിനും ബിജെപിക്കും പൊതുസ്ഥാനാര്‍ഥിയായിരുന്നു. ആര്‍എസ്എസ് ശാഖാ കാര്യവാഹക് മത്സരിച്ച നെന്മണിക്കര പഞ്ചായത്ത് 10-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല.


തൃശൂര്‍ ജില്ലയിലെതന്നെ ആറാട്ടുപുഴ പഞ്ചായത്തില്‍ സമാനസഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രവീന്ദ്രനാഥന്‍ മത്സരിച്ചത് ആപ്പിള്‍ ചിഹ്നത്തിലായിരുന്നു. ഇവിടെ സഖ്യത്തിന്റെ ഭാഗമായ ബിജെപി തെരഞ്ഞെടുത്തത് താമരയ്ക്കു പകരം ത്രാസായിരുന്നു. വിശ്വഹിന്ദു പരിഷത്ത് നേതാവ് മോഹനന്‍ ഒമ്പതാം വാര്‍ഡില്‍ മത്സരിച്ചതും തുലാസിലായിരുന്നു. പഞ്ചായത്തിലെ 14 വാര്‍ഡിലും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ മത്സരമേയില്ലായിരുന്നു.


മലപ്പുറം ജില്ലയിലെ താനൂര്‍ പഞ്ചായത്തില്‍ ബിജെപിയുടെ സിറ്റിങ് സീറ്റായ രണ്ടാം വാര്‍ഡി(പൂരപ്പുഴ)ലും 22-ാം വാര്‍ഡി(ചിറക്കല്‍)ലും ഇത്തവണ സ്ഥാനാര്‍ഥികളെ നിര്‍ത്താതെയാണ് യുഡിഎഫ് ബിജെപിയെ സഹായിച്ചത്. ഈ രണ്ടിടങ്ങളിലും ബിജെപി സ്ഥാനാര്‍ഥികളായ എ പ്രഭാകരനും ആരയില്‍ പ്രമീളയും വിജയിക്കുകയുംചെയ്തു. തിരുനാവായ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍നിന്ന് ബിജെപി സ്ഥാനാര്‍ഥി പിന്മാറി യുഡിഎഫിന് തുണയേകി. സംസ്ഥാനത്തെ ചില ജില്ലകളുടെ കാര്യമേ ഇതേവരെ പറഞ്ഞുള്ളൂ. ഇതുകേട്ട് തെരഞ്ഞെടുക്കപ്പെട്ട ചില ജില്ലകളിലോ പ്രദേശങ്ങളിലോ മാത്രമാണ് കോണ്‍ഗ്രസ്-ബിജെപി-എസ്ഡിപിഐ കൂട്ടുകെട്ടുണ്ടാക്കിയതെന്ന് കരുതിയാല്‍ വായനക്കാര്‍ക്ക് തെറ്റി. ഒരു ജില്ലയോടും പക്ഷഭേദം കാട്ടാതെ എല്ലായിടങ്ങളിലും അവിശുദ്ധസഖ്യത്തിന്റെ അരങ്ങ് കൊഴുപ്പിക്കാന്‍ മൂന്ന് കക്ഷികളും അഹമഹമികയാ സജീവമായിരുന്നു.

അവിശുദ്ധ സഖ്യം അരക്കിട്ടുറപ്പിച്ച് പാലക്കാട് - കെ വി സുധാകരന്‍

അവിശുദ്ധ സഖ്യം അരക്കിട്ടുറപ്പിച്ച് പാലക്കാട്

വിഷക്കൂട്ടില്‍ ചാലിച്ച വിജയചിത്രം- 2

ആദ്യഭാഗം
ഉല്‍ക്കണ്ഠയുടെ 'ഭൂരിപക്ഷം' നല്‍കുന്ന വാഴക്കുളം

ബിജെപി-യുഡിഎഫ് സഖ്യം ഏറ്റവും പ്രകടമായി പുറം ലോകം കണ്ടത് 'വടകര-ബേപ്പുര്‍' സഖ്യത്തിലൂടെയായിരുന്നു. പാളിപ്പോയ പരീക്ഷണമെന്ന് കെ ജി മാരാര്‍ വിശേഷിപ്പിച്ച ഈ സഖ്യം രണ്ടുപതിറ്റാണ്ടിനിപ്പുറവും കേരളത്തില്‍ സജീവം. എസ്ഡിപിഐയും ബിജെപിയുമൊക്കെ വര്‍ഗീയപാര്‍ടികളാണെന്നും ഇവരുമായി കൂട്ടുകെട്ടിനില്ലെന്നും രമേശ് ചെന്നിത്തലയും പി പി തങ്കച്ചനും ഇപ്പോഴും വാചാടോപം നടത്തിക്കൊണ്ടിരിക്കുകയാണ്. ബിജെപിയെ പണ്ടേതന്നെ വര്‍ഗീയകക്ഷിയായാണ് കണക്കാക്കുന്നതെന്ന് തങ്കച്ചനും മറ്റും ആവര്‍ത്തിച്ച് കൊട്ടിഘോഷിക്കുമ്പോഴും ബിജെപിയുടെ സഹായം സ്വീകരിച്ചും അവരെ സഹായിച്ചും നേടിയ തെരഞ്ഞെടുപ്പ് വിജയത്തിന്റെ കഥകള്‍ സംസ്ഥാനത്തെ പല ജില്ലകളിലും പ്രകടമാണ്. ബിജെപിയുടെ സാന്നിധ്യം അല്‍പ്പമെങ്കിലും പ്രകടമാകുന്ന പാലക്കാട്ടാണ് ഈ അവിശുദ്ധബാന്ധവത്തില്‍ കെട്ടിപ്പൊക്കിയ വിജയത്തിന്റെ അപകടകരമായ കഥകള്‍ ചുരുളഴിയുന്നത്.


കുപ്രസിദ്ധമായ 'വടകര-ബേപ്പൂര്‍ സഖ്യ'ത്തിന്റെ പുതിയ പതിപ്പാണ് പാലക്കാട്ട് അരങ്ങേറിയത്. കോണ്‍ഗ്രസ്-ബിജെപി-ലീഗ് സഖ്യത്തിന് ശക്തി പകരാന്‍ സിപിഐ എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ചിലരും ഒപ്പം ചേര്‍ന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ഏതുവിധേനെയും പരാജയപ്പെടുത്താന്‍ ഈ അപകടക്കൂട്ട് പ്രധാനമായും തെരഞ്ഞെടുത്തത് എലപ്പുള്ളി, കണ്ണാടി തുടങ്ങിയ പഞ്ചായത്തുകളാണ്. ഇതിനൊരു കാരണമുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തി അത്ഭുതകരമായ വികസനമുന്നേറ്റം സാക്ഷാത്കരിച്ച പഞ്ചായത്തുകളാണ് ഇവ രണ്ടും. ദൂരദര്‍ശന്‍ അടുത്തയിടെ സംപ്രേഷണം ചെയ്ത 'ഗ്രീന്‍ കേരള എകസ്പ്രസ്' റിയാലിറ്റി ഷോയില്‍ ഒന്നും നാലും സ്ഥാനങ്ങള്‍ നേടിയ പഞ്ചായത്തുകളാണിവ. എല്‍ഡിഎഫ് ഭരണസാരഥ്യത്തിലാണ് അഭിമാനകരമായ വികസനനേട്ടം കൈവരിച്ചത്. ഇത് കൂടുതല്‍ ഉയരങ്ങളിലേക്ക് പോകരുതെന്ന് അവിശുദ്ധ രാഷ്ട്രീയസഖ്യം തീരുമാനിച്ചതിന്റെ ഉല്‍പ്പന്നമായിരുന്നു രാഷ്ട്രീയധാര്‍മികതയുടെ എല്ലാ സീമകളെയും തകര്‍ത്തെറിഞ്ഞ 'പൌരമുന്നണി'.


കണ്ണാടി പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍ ഒന്നില്‍ മാത്രമാണ് കോണ്‍ഗ്രസ് കൈപ്പത്തിചിഹ്നത്തില്‍ മല്‍സരിച്ചത്. മറ്റിടങ്ങളില്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തിയോ ബിജെപിയുടെ താമരയോ ലീഗിന്റെ കോണിയോ ഉണ്ടായിരുന്നില്ല. എല്ലാവരും പൌരമുന്നണിയുടെ പേരില്‍ സ്വതന്ത്രരുടെ ചിഹ്നങ്ങളില്‍ മത്സരിച്ചു. ബിജെപി മത്സരിച്ച മൂന്ന് സീറ്റിലും താമരചിഹ്നം കാണാനുണ്ടായിരുന്നില്ല. പൌരമുന്നണിയുടെ ബാനറില്‍ മത്സരിച്ച ബിജെപി ഒരു സീറ്റില്‍ കടന്നുകൂടി. ഫലം വന്നപ്പോള്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അവിശുദ്ധ സഖ്യം ഭരണത്തിലെത്തി. എലപ്പുള്ളിയില്‍ മത്സരിച്ച സമാനസഖ്യത്തിന് 11 സീറ്റ് നേടി എല്‍ഡിഎഫിനൊപ്പമെത്താനേ കഴിഞ്ഞുള്ളൂ. പുതുശേരി, പുതൂര്‍(അട്ടപ്പാടി), നല്ലേപ്പള്ളി, തിരുവേഗപ്പുറ, ഓങ്ങല്ലൂര്‍ എന്നീ പാലക്കാടന്‍ പഞ്ചായത്തുകളിലും സമാനമായ കൂട്ടുകെട്ട് വിജയം കണ്ടു.


കോട്ടയം നഗരസഭയില്‍ പ്രത്യക്ഷത്തില്‍ സഖ്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇവിടെ മൂന്ന് ബിജെപി സ്ഥാനാര്‍ത്ഥികളും ഒരു ബിജെപി സ്വതന്ത്രനും ജയിച്ച സീറ്റുകളില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് യുഡിഎഫ്-ബിജെപി രഹസ്യധാരണയെ തുടര്‍ന്നായിരുന്നുവെന്നത് ഇന്ന് നാട്ടില്‍ പാട്ടാണ്.


എറണാകുളം ജില്ലയില്‍ ബിജെപി ചെയ്ത സഹായത്തിന് പ്രത്യുപകാരമായി കൊച്ചി കോര്‍പ്പറേഷനിലെ എറണാകുളം സെന്‍ട്രല്‍, മൂവാറ്റുപുഴ നഗരസഭയിലെ ഏഴാം വാര്‍ഡ്, പുത്തന്‍കുരിശ് പഞ്ചായത്തിലെ വടയന്‍പാത്തന്‍മല വാര്‍ഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ബിജെപി സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ചു. പെരുമ്പാവൂര്‍ നഗരസഭയിലെ 20-ാം ഡിവിഷനില്‍ ബിജെപി പ്രവര്‍ത്തകനായ രഘുവിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. മൂവാറ്റുപുഴ നഗരസഭയില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിജയിച്ച ഏഴാം വാര്‍ഡില്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് അഞ്ച് വോട്ടുമാത്രം. ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച നേതാവ് ഷാജി ജോര്‍ജ് വിജയിച്ച പുത്തന്‍കുരിശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാമതായി. എറണാകുളം സൌത്തില്‍ കഴിഞ്ഞ തവണ 300ലേറെ വോട്ട് നേടിയ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെയാണ് കോണ്‍ഗ്രസിനെ സഹായിച്ചത്.

ഉല്‍ക്കണ്ഠയുടെ 'ഭൂരിപക്ഷം' നല്‍കുന്ന വാഴക്കുളം - കെ വി സുധാകരന്‍

ഉല്‍ക്കണ്ഠയുടെ 'ഭൂരിപക്ഷം' നല്‍കുന്ന വാഴക്കുളം

വിഷക്കൂട്ടില്‍ ചാലിച്ച വിജയചിത്രം- 1

പെരുമ്പാവൂരിലെ വാഴക്കുളം കാര്‍ഷികപ്രാധാന്യമുള്ള പ്രദേശമാണ്. സമാധാനം പുലരുന്ന മേഖല. അവിടെ ഒരു കോളേജ് അധ്യാപകന്‍ തീവ്രവാദിയാകുന്നത് പ്രദേശവാസികള്‍ക്ക് ചിന്തിക്കാനാകുമായിരുന്നില്ല. പക്ഷേ, ഇവിടത്തുകാരന്‍ അനസ് കോതമംഗലം ഇലാഹിയ കോളേജിലെ പ്രൊഫസറാണ്. ഇയാള്‍ മറ്റൊരു പ്രൊഫസറായ തൊടുപുഴയിലെ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ പ്രതിയായി അറസ്റ്റിലായപ്പോള്‍ ജനങ്ങള്‍ അന്തംവിട്ടു. ക്ഷമ, സഹനം, സാഹോദര്യം എന്നിങ്ങനെ നല്ല വാക്കുകള്‍ കുട്ടികള്‍ക്ക് ചൊല്ലിക്കൊടുക്കേണ്ട അധ്യാപകന്‍, ഒരു സഹജീവിയുടെ കൈപ്പത്തി അറുത്തെറിഞ്ഞ പൈശാചികതയ്ക്ക് സഹായിയായത് എങ്ങനെയെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വിഷമിക്കുകയായിരുന്നു നാട്ടുകാര്‍. കൈകളില്‍ വിലങ്ങ് വീണ അനസ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അഴികള്‍ക്കുള്ളിലായപ്പോള്‍ അനസിന്റെ ഉള്ളിലെ മതവൈരത്തിന്റെയും തീവ്രവാദത്തിന്റെയും ചാരം മൂടിയ കനലുകള്‍ നാട്ടുകാര്‍ക്ക് കാണാനായി. ഇപ്പോള്‍ തദ്ദേശതെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ വാഴക്കുളത്തെ ജനം ഒന്നുകൂടി ഞെട്ടി. തീവ്രവാദക്കേസില്‍ വിചാരണ നേരിടുന്ന അനസ് ജയിലില്‍ കിടന്ന് മത്സരിച്ച് വാഴക്കുളം ബ്ളോക്ക് പഞ്ചായത്തിലെ വഞ്ചിനാട് ഡിവിഷനില്‍നിന്ന് വിജയിച്ചു. തീവ്രവാദസംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയരൂപമായി അവതരിച്ച എസ്ഡിപിഐയുടെ ബാനറില്‍ മത്സരിച്ച അനസ് ഭേദപ്പെട്ട ഭൂരിപക്ഷത്തിനാണ് ജയിച്ചത്.


നിരവധി ധീരദേശാഭിമാനികള്‍ ജയിലറകളില്‍ കിടന്ന് മത്സരിച്ച് വിജയിച്ച ചരിത്രമുണ്ട്. ആ ചരിത്രത്തെ കൊഞ്ഞനംകുത്തുന്നതുമാണ് ഇവിടെ അനസിന്റെ വിജയം. കേരളത്തിന്റെ ചരിത്രത്തിലെ കറുത്തപാടായി മാറുന്ന ഈ വിജയത്തിന് കളമൊരുക്കിയ കോണ്‍ഗ്രസിന്റെ മാപ്പര്‍ഹിക്കാത്ത നിലപാടാണ് കേരളീയസമൂഹത്തെ ഉല്‍ക്കണ്ഠപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പുവിജയം കൈപ്പിടിയിലാക്കാന്‍ ജാതി-മത ശക്തികളെ പ്രീണിപ്പിച്ചും തീവ്രവാദപ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ചും സ്വന്തം പാരമ്പര്യംപോലും വികൃതമാക്കുന്ന കോണ്‍ഗ്രസിന്റെ വര്‍ത്തമാനകാല മുഖമാണ് അനസിന്റെ വിജയത്തിനുപിന്നില്‍ തെളിയുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ഏതുവിധേനയും പരാജയപ്പെടുത്താന്‍ ഒരുവശത്ത് ബിജെപിയെയും മറുവശത്ത് പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ ശക്തികളെയും കൂടെ കൂട്ടുകയും പരസ്പരം സഹായിക്കുകയും ചെയ്തതിന്റെ ഏറ്റവും ഭീതിജനകമായ ഫലമാണ് വാഴക്കുളത്ത് കണ്ടത്. വാഴക്കുളം പഞ്ചായത്തിലെ ആറുമുതല്‍ 11 വരെയുള്ള വാര്‍ഡുകളും വെങ്ങോല പഞ്ചായത്തിലെ ഏഴ്, ഒമ്പത് വാര്‍ഡുകളും ചേര്‍ന്നതാണ് വഞ്ചിനാട് ഡിവിഷന്‍. നിലവില്‍ കോണ്‍ഗ്രസിന്റെയും മുസ്ളിംലീഗിന്റെയും നേതാക്കള്‍ പ്രതിനിധാനംചെയ്യുന്ന പ്രദേശങ്ങള്‍ അടങ്ങുന്നതാണ് വഞ്ചിനാട് ഡിവിഷന്‍. ഇവിടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം എ മുഹമ്മദിനേക്കാള്‍ 1903 വോട്ട് കൂടുതല്‍ നേടി അനസ് വിജയിച്ചത്. മറ്റൊരു കൌതുകകരമായ വസ്തുത വഞ്ചിനാട് ഡിവിഷനില്‍പ്പെട്ട എട്ട് വാര്‍ഡില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെല്ലാവര്‍ക്കുംകൂടി 4369 വോട്ട് ലഭിച്ചെന്നതാണ്. എന്നാല്‍, ഈ വാര്‍ഡുകളില്‍ വോട്ടുചെയ്ത കോണ്‍ഗ്രസ് അനുകൂലികള്‍ ഈ വാര്‍ഡുകളുടെ മൊത്തം പ്രതിനിധിയായി ബ്ളോക്കില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം എ മുഹമ്മദിന് 2089 വോട്ടേ കൊടുത്തുള്ളൂ. ബ്ളോക്ക് ഡിവിഷന്‍ പ്രദേശത്തെ ഗ്രാമപഞ്ചായത്തുകളില്‍ ലഭിച്ച വോട്ടുകളില്‍നിന്ന് 2280 കോണ്‍ഗ്രസ് വോട്ട് എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് കൃത്യമായിത്തന്നെ നല്‍കി. ഫലമോ? എസ്ഡിപിഐ സ്ഥാനാര്‍ഥി 1903 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു.


ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്നതുപോലെ ഇതിനുപകരമായി ആലുവ, എറണാകുളം മേഖലയില്‍ എസ്ഡിപിഐ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന പലയിടത്തും അവര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താതെ കോണ്‍ഗ്രസിനെ സഹായിച്ചു. തൊടുപുഴ നഗരസഭയില്‍ എസ്ഡിപിഐ ഒരു സീറ്റില്‍ വിജയിച്ചപ്പോള്‍ 400 വോട്ടുണ്ടെന്ന് അവര്‍ അവകാശപ്പെടുന്ന കുമ്മംകല്ലില്‍ ഒരു വോട്ടാണ് എസ്ഡിപിഐ നേടിയത്. പത്തനംതിട്ട നഗരസഭയിലെ 13-ാംവാര്‍ഡിലെ എസ്ഡിപിഐ വിജയത്തിനും സമാനമായ കഥയാണുള്ളത്. തീവ്രവാദം മുഖമുദ്രയാക്കുന്ന ഒരു രാഷ്ട്രീയപാര്‍ടിക്ക് ജനാധിപത്യത്തിന്റെ വ്യാജമുഖം സമ്മാനിക്കുന്നുവെന്ന ഏറെ അപകടകരമായ രാഷ്ട്രീയ കള്ളക്കച്ചവടത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന് ഏറ്റെടുക്കേണ്ടിവരും. തീവ്രവാദവുമായി കൈകോര്‍ക്കാന്‍ മടിക്കാത്ത കോണ്‍ഗ്രസ്, ബിജെപിയുമായി കൂട്ടുകൂടുന്നതില്‍ അസ്വാഭാവികതയൊന്നുമില്ലല്ലോ.


ഒഞ്ചിയം സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍....

ഒഞ്ചിയം സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍....

പിട‍ഞ്ഞുതീരുന്ന പ്രാണന്‍ അല്‍പനേരത്തേയ്ക്ക് പിടിച്ചു നിര്‍ത്തിയാണ് ചോരയില്‍ കൈമുക്കി സഖാവ് മണ്ടോടി കണ്ണന്‍ ലോക്കപ്പുമുറിയുടെ ചുവരില്‍ അരിവാളും ചുറ്റികയും വരച്ചത്. ആ രണധീരന്റെ സമരക്കരുത്തിന് മുന്നില്‍ ചൂളിച്ചുരുണ്ടത് കോണ്‍ഗ്രസിനും നെഹ്രുവിനും സിന്ദാബാദ് വിളിച്ചാല്‍ മോചിപ്പിക്കാമെന്ന പ്രലോഭനവും. ഓര്‍മ്മകളിലും ചരിത്രത്തിലും ഒഞ്ചിയത്തിന് അര്‍ത്ഥം ഒന്നേയുളളു. തലകുനിക്കാനറിയാത്ത, കീഴടക്കാനാവാത്ത ആത്മാഭിമാനം.

ചോരക്കറ ചുരണ്ടിനീക്കിയാല്‍ ഒഞ്ചിയത്തിന്റെ ചരിത്രത്തില്‍ വഞ്ചനയുടെ കറുപ്പും കാണാം. ചതിച്ചു കൊന്നതാണ് ഒഞ്ചിയം സഖാക്കളെ. അറസ്റ്റിലായ പുളിയില്‍ വീട്ടില്‍ ചോയിക്കാരണവരെയും മകന്‍ കണാരനെയും വിട്ടുതരാമെന്ന് വ്യാമോഹിപ്പിച്ച് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെ ചെന്നാട്ടത്താഴ വയലിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു പോലീസും കോണ്‍ഗ്രസ് ഒറ്റുകാരും. മോചിപ്പിക്കപ്പെടുന്ന സഖാക്കളെ സ്വീകരിക്കാന്‍ വന്നവരെ ഒരു പ്രകോപനവുമില്ലാതെ പൊലീസ് വെടിവെച്ചിട്ടു.

അധികാരത്തിന്റെ മുഷ്കിനു കീഴടങ്ങാന്‍ എന്നിട്ടും അഭിമാനമുളള ജനത തയ്യാറായില്ല. എട്ടുപേരെയും ഒരു കുഴിയില്‍ കുഴിച്ചുമൂടാമെന്ന പോലീസിന്റെ മോഹത്തെ അവര്‍ ചെറുത്തുതോല്പ്പിച്ചു. ഓരോരോരുത്തരെ ഓരോ സ്ഥലത്ത് മറവുചെയ്യണമെന്ന ആവശ്യത്തിന് മുന്നില്‍ സര്ക്കാരിന് കീഴടങ്ങേണ്ടി വന്നു.

ജന്മിത്തത്തെ വെല്ലുവിളിച്ച കുറ്റത്തിന്, മണ്ടോടി കണ്ണനെ തല്ലിക്കൊല്ലാനും അളവക്കല്‍ കൃഷ്ണനടക്കം എട്ടുപേരെ വെടിവെച്ചു കൊല്ലാനും പൊലീസിനെ നിയോഗിച്ചത് കോണ്‍ഗ്രസുകാരാണ്. തങ്ങളുടെ അധികാരത്തെ വെല്ലുവിളിക്കുന്നവരോട് നിറതോക്കുകള്‍ മറുപടി പറയും എന്ന് ഓര്‍മ്മിപ്പിക്കാന്‍ എട്ടുപേരെ ചുട്ടുതളളി. രണ്ടുപേരെ ഇടിച്ചുകൊന്നു.

ആ കോണ്‍ഗ്രസാണ് ഒറ്റുകാരുടെയും കുലംകുത്തികളുടെയും ചെലവില്‍ ഇന്ന് ആര്‍ത്ത് ചിരിക്കുന്നത്. കൂടെച്ചിരിക്കാന്‍ മനോരമയുണ്ട്, മാതൃഭൂമിയുണ്ട്, സകല ചാനല്‍ ചാവാലികളും പത്രച്ചട്ടമ്പികളുമുണ്ട്. കമ്മ്യൂണിസ്റ്റുകാരന്‍ അധികാരത്തില്‍ വന്നാല്‍ വിഷം കഴിച്ചു മരിക്കുമെന്ന് പ്രതിജ്ഞ ചെയ്തവര്‍, കമ്മ്യൂണിസത്തെ പ്രപഞ്ചത്തില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ വ്രതമെടുത്തവര്‍, ത്യാഗധനരായ ജനനേതാക്കളുടെ ജ്വലിക്കുന്ന ജീവിതത്തെ അപവാദങ്ങളില്‍ കുളിപ്പിച്ചവര്‍, ഒരേസ്വരത്തില്‍, ഒരേ താളത്തില്‍ ആര്‍ത്തുവിളിക്കുന്നു; "ഒഞ്ചിയത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടി".

ആദിയും അന്തവുമില്ലാത്ത പ്രപഞ്ചത്തില്‍, കലര്‍പ്പില്ലാത്തൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു പഞ്ചായത്തു ഭരിക്കാനിറങ്ങുമ്പോള്‍ വിഷക്കുപ്പി തപ്പുന്നില്ല, മനോരമയിലെ പുതിയ തലമുറ. പകരം, യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയത്തിനും വളര്‍ച്ചയ്ക്കും മാമ്മുക്കുട്ടിച്ചായന്റെയും പരിവാരങ്ങളുടെയും സമ്പൂര്‍ണ സഹായം. അവര്‍ക്കെതിരെ നുണക്കഥകളില്ല. അപവാദപ്രചരണമില്ല. മനോരമ അണിയിച്ചൊരുക്കിയ വര്‍ണത്തേരിലേറി ടി പി ചന്ദ്രശേഖരനും സംഘവും കേരളം സമത്വസുന്ദര കമ്മ്യൂണിസ്റ്റ് ലോകമാക്കും.

ശരിയാണ്. ഒഞ്ചിയം പഞ്ചായത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തോറ്റു. 2005ല്‍ ആകെ 16 സീറ്റുകളുണ്ടായിരുന്ന സിപിഎമ്മിന് ഒഞ്ചിയത്ത് ഇപ്പോള്‍ 17ല്‍ വെറും അഞ്ച്. അന്ന് കിട്ടിയ 9128 വോട്ടുകളുടെ സ്ഥാനത്ത് ഇന്ന് ഇടതുമുന്നണി നേടിയത് വെറും 6632 വോട്ടുകള്‍. ശതമാനം 60 ല്‍ നിന്ന് 40 ആയി ഇടിഞ്ഞു താണു.

മറുവശത്തോ. മണ്ടോടി കണ്ണനെ ഇടിച്ചുകൊന്ന, എട്ടു ധീരസഖാക്കളെ ചതിച്ച് വെടിവെച്ച് വീഴ്ത്തിയ കോണ്‍ഗ്രസിന്റെ സഹായത്തോടെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ വീമ്പിളക്കുന്നു.

2005ല്‍ ഒരു സീറ്റും 5341 വോട്ടുകളുമായിരുന്നു ഒഞ്ചിയത്ത് യുഡിഎഫിന്റെ വിഹിതം. ഇന്നത് 4 സീറ്റുകളായി ഉയര്‍ന്നു. പക്ഷേ, വോട്ട് വിഹിതം 2796 ആയി ഇടിഞ്ഞു. 2005ല്‍ എല്ലാ സീറ്റിലും മത്സരിച്ച യുഡിഎഫിന് ഇന്ന് 11 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ല. അതില്‍ എട്ടിടത്താണ് "കമ്മ്യൂണിസ്റ്റ് തനിത്തങ്കങ്ങള്‍" ജയിച്ചുകയറിയത്. സിപിഎമ്മും യുഡിഎഫും നേര്‍ക്കുനേര്‍ മത്സരിച്ച വാര്‍ഡുകളിലത്രയും "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍" വോട്ടുചെയ്തത് കൈപ്പത്തിയ്ക്ക്. ശേഷിച്ച വാര്‍ഡുകളില്‍ കൈപ്പത്തിക്കാരന്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക് '' വോട്ടുചെയ്തു.

സിപിഎമ്മുമായി നേര്‍ക്കുനേര്‍ മത്സരിച്ച മണ്ഡലങ്ങളില്‍ ശരാശരി 520 വോട്ടുകള്‍ നേടിയ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക്", കോണ്‍ഗ്രസ് ജയിച്ച മണ്ഡലങ്ങളില്‍ കിട്ടിയ വോട്ടുകള്‍ എത്രയെന്ന് കാണുക. ചെമ്മക്കുന്ന് - 76, വലിയ മാടക്കര - 23, കണ്ണുവയല്‍ - സ്ഥാനാര്ത്ഥിയില്ല, അറയ്ക്കല്‍ 191. കോണ്‍ഗ്രസിനോട് ഏറ്റുമുട്ടി സിപിഎം ജയിച്ച മാടക്കരയില്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക്" കിട്ടിയത് വെറും 32 വോട്ട്.

2005ല്‍ നിന്നും 2496 വോട്ടുകള്‍ സിപിഎമ്മിന് ഇക്കുറി കുറഞ്ഞു. കോണ്‍ഗ്രസിന് 2545 വോട്ടുകളും. കമ്മ്യൂണിസ്റ്റുകാരേക്കാള്‍ കൂടുതല്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരായത് കോണ്‍ഗ്രസുകാരാണെന്നര്‍ത്ഥം. 11 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെയെ നിര്‍ത്താതെ, 2545 വോട്ടുകള്‍ ദാനം ചെയ്ത് കോണ്‍ഗ്രസ് വിജയിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ് "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരെ". സിപിഎമ്മില്‍ നിന്ന് 20 ശതമാനം വോട്ടുചോര്‍ന്നപ്പോള്‍ 18 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ് വക സംഭാവന.

സിപിഎമ്മിന് നഷ്ടപ്പെട്ട സീറ്റിനെയും വോട്ടിനെയും കുറിച്ച് വാചാലരാകുന്ന മാധ്യമങ്ങളൊന്നും "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി"യുടെ വോട്ടുവിഹിതത്തിന്‍റെ പകുതി കോണ്‍ഗ്രസുകാരന്റെ സംഭാവനയാണെന്ന് പറയുന്നതേയില്ല. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ ഒഞ്ചിയത്തെ പകുതിയോളം കോണ്‍ഗ്രസുകാര്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റു"കാരായി രൂപം മാറിയത് നമ്മുടെ മാധ്യമങ്ങള്‍ അറിഞ്ഞിട്ടേയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒറ്റികൊടുത്തവരും കോണ്‍ഗ്രസും ചേര്‍ന്ന് നേടിയതാണ് ഈ വിജയമെന്ന് വിളിച്ചുപറഞ്ഞാല്‍ ആരുടെ മുഖമാണ് നഷ്ടപ്പെടുന്നത് എന്ന് അവര്‍ക്ക് നിശ്ചയമുണ്ട്. ഒറ്റുകാരെക്കൊണ്ടുളള ആവശ്യങ്ങള്‍ തീര്‍ന്നിട്ടില്ല.

എന്നാല്‍ ഒഞ്ചിയത്തെ സാധാരണ ജനത ആ സത്യം തിരിച്ചറിയുകയാണ്. നുണ പറഞ്ഞും വഞ്ചിച്ചുമാണ് പ്രാണനെപ്പോലെ ചെങ്കൊടിയെ സ്നേഹിച്ച തങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അടര്‍ത്തിയെടുത്തത് എന്നവര്‍ വേദനയോടെ ഉള്‍ക്കൊളളുന്നു. ആര്‍ത്തിരമ്പിയ വ്യാജപ്രചരണങ്ങളില്‍ കുടുങ്ങിപ്പോയവര്‍ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല, സഖാവ് മണ്ടോടി കണ്ണന്റെ കൊലയാളികളുമായി ഭരണമധുവിധു ആഘോഷിക്കാനാണ് "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരുടെ" ഈ പടപ്പുറപ്പാടെന്ന്. രക്തസാക്ഷികളുടെ പേരില്‍ ഒഴുക്കിയത് മുതലക്കണ്ണീരാണെന്നും അവരുടെ ചെലവില്‍ കുത്തിയൊഴുക്കിയ ആവേശം കൃത്രിമമാണെന്നും തിരിച്ചറിഞ്ഞ ഒരു ജനതയുടെ പ്രതികാരം ഒറ്റുകാരെ കാത്തിരിക്കുന്നുണ്ട്.

പഴയ ചതിയില്‍ ഒഞ്ചിയത്തെ സഖാക്കള്‍ക്ക് നഷ്ടപ്പെട്ടത് ജീവനായിരുന്നുവെങ്കില്‍, ഇന്ന് ഒരു തിരഞ്ഞെടുപ്പ് വിജയം. ചതി തിരിച്ചറിയുന്ന ജനത ഇന്നല്ലെങ്കില്‍ നാളെ ആ വിജയം അവരെ തിരികെ ഏല്‍പ്പിക്കുക തന്നെ ചെയ്യും. ഒറ്റുകാരില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ അവസാനനിമിഷം വരെ പോരാടിയ ഒഞ്ചിയത്തെ ധീരസഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍.

കടപ്പാട് - http://eye-onmedia.blogspot.com/

------------------------------------------------------------------------------

വോട്ടു കണക്കുകള്‍ അറിയാന്‍ ഡോ. സൂരജിന്റെ ബസ് കാണുക.