ഹിന്ദു ഐക്യവേദി നേതാവ് ശ്രീമതി.കെ.പി.ശശികല ടീച്ചറോട് ഒരു അഭ്യർത്ഥന


പേരുകൾക്കൊപ്പം മാഷ് - ടീച്ചർ ചേർത്തിട്ടുള്ളവരോട് കേരളീയസമൂഹത്തിന് ഒരു മതിപ്പുണ്ട്. ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞവരുമായി ഒട്ടനവധി ഉദാഹരണങ്ങൾ നമുക്കെല്ലാവർക്കുമറിയാം. അവരുടെ അദ്ധ്യാപകവൃത്തിയും സാമൂഹ്യപ്രതിബദ്ധതയോടു കൂടിയുള്ള അവരുടെ സാമൂഹ്യ-രാഷ്ട്രീയ ഇടപെടലുകളാണ് അവരെ ആദരണീയരാക്കി മാറ്റുന്നത്.
പേരിനൊപ്പം ടീച്ചർ എന്നു ചേർത്തിട്ടുള്ള ശ്രീമതി.കെ.പി.ശശികല ക്ഷേത്രങ്ങൾ അടക്കമുള്ള പല സ്ഥലങ്ങളിലും പ്രസംഗിക്കുന്നതായുള്ള വാർത്തകളും വിവരങ്ങളും ധാരാളമായി കണ്ടിട്ടുണ്ട്.
നിങ്ങളുടെ പ്രസംഗം ഞാൻ കേൾക്കുന്നത് യൂ ട്യൂബിലൂടെയാണ്. പ്രസംഗത്തിലുടനീളം മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കുമെതിരായി വിദേ്വഷം നിറഞ്ഞ വാക്കുകളും സംസാരശൈലിയുമാണ് നിങ്ങൾ ഉപയോഗിക്കുന്നത്. സത്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങൾ പോലും പരസ്യമായി പറയുന്നതിന് ഒരു അദ്ധ്യാപികയായ നിങ്ങൾക്ക് ലജ്ജയുണ്ടാകുന്നില്ല എന്നത് ആശ്ചര്യജനകമാണ്.
അദ്ധ്യാപകരെ സംബന്ധിച്ച കാഴ്ചപ്പാടുകൾ മാറ്റിമറിയ്ക്കുന്നതാണ് നിങ്ങളിലെ ടീച്ചർ. ഒരു അദ്ധ്യാപകൻ / അദ്ധ്യാപിക നന്മയെ പ്രസരിപ്പിക്കേണ്ടയാളാണ്. എന്നാൽ നിങ്ങളിൽ നിന്നുയരുന്നത് തിന്മയുടെ വചനങ്ങൾ മാത്രമാണെന്നത് ദുഃഖകരമായ സത്യമാണ്.
നിങ്ങളുടെ രാഷ്ട്രീയലാഭത്തിനായി ഒരു രാജ്യത്തെ ജനങ്ങളുടെ മനസ്സുകളെ വിഷലിപ്തമായ പ്രസംഗം കൊണ്ട് നിങ്ങൾ വെട്ടിമുറിക്കുകയാണ്. നിങ്ങളുടെ പ്രസംഗം കേട്ട് 'ഉണർന്ന ഒരു ഹിന്ദു' കാസർകോട് മൂന്നാംക്ലാസ്സുകാരനായ പിഞ്ചുബാലനെ കൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെയാണ് കേരളീയസമൂഹം ശ്രവിച്ചത്. മുസ്ലീമായിരുന്നു എന്ന കാരണത്താലാണ് ആ ബാലൻ കൊല്ലപ്പെട്ടത്.
മറ്റു മതങ്ങളിൽപ്പെട്ടവരുടെ കുഞ്ഞുങ്ങളോടു പോലും വിദേ്വഷത്തോടു കൂടി മാത്രമേ പെരുമാറാവൂ എന്നു പറഞ്ഞു പഠിപ്പിക്കുന്ന ആശയസംഹിതകൾ തകർക്കുന്നത് ഭാരതീയ സംസ്‌കാരത്തെയാണ്. മറ്റ് മതസ്ഥരെ ശത്രുക്കളായി കാണണമെന്ന് പഠിപ്പിക്കുന്നത് കാട്ടാളത്തമാണ്.
"നിങ്ങൾ സുരക്ഷിതരല്ല", "നിങ്ങൾക്ക് നഷ്ടങ്ങളാണുള്ളത്" തുടങ്ങിയ പ്രചരണങ്ങളിലൂടെ ഹിന്ദുക്കളുടെ മനസ്സിൽ അരക്ഷിതബോധം നിറച്ചശേഷം അവരുടെ മനസ്സിലേക്ക് വെറുപ്പിനെ സന്നിവേശിപ്പിക്കുന്ന രീതിയാണ് നിങ്ങളുടെ സംസാരത്തിലുടനീളം കേൾക്കാനാവുക.
ഹിന്ദുക്കളുടെ ഐക്യത്തിനായി പ്രസംഗത്തിൽ പലയിടത്തും നിങ്ങൾ ആവശ്യപ്പെടുന്നതായി കേൾക്കുന്നുണ്ട്. ഹിന്ദു ഐക്യത്തിനായി നിലകൊള്ളുന്ന, നിങ്ങളുടെ ആശയങ്ങളിൽ വിശ്വസിക്കുന്ന സവർണ്ണ കുടുംബങ്ങളിലെ യുവതീ യുവാക്കളോട് ദളിത് വിഭാഗത്തിൽ ജനിച്ച യുവതീ യുവാക്കളെ വിവാഹം കഴിച്ച് ഹിന്ദുഐക്യം ശക്തമാക്കാൻ നിങ്ങൾ ആവശ്യപ്പെടുന്നത് മാതൃകാപരമായിരിക്കും.
വർഗ്ഗീയചേരിതിരിവുണ്ടാക്കുന്ന തരത്തിൽ നിങ്ങൾ സംസാരിക്കുന്നതും ഒരു ജനതയുടെ മനസ്സുകളെ നിങ്ങൾക്ക് വെട്ടിമുറിക്കുന്നതുമെല്ലാം നിങ്ങളുടെ രാഷ്ട്രീയനേട്ടങ്ങൾക്ക് വേണ്ടിയായിരിക്കാം. പക്ഷേ, നിങ്ങളുടെ വിഷലിപ്തമായ വാക്കുകളേക്കാളേറെ അലോസരപ്പെടുത്തുന്നത് നിങ്ങളുടെ പേരിനൊപ്പം ചേർത്തിട്ടുള്ള 'ടീച്ചർ' എന്ന വിശേഷണമാണ്. വർഗ്ഗീയപ്രചരണം നിങ്ങൾ അവസാനിപ്പിക്കില്ലെന്നറിയാം, പക്ഷേ കഴിയുമെങ്കിൽ നിങ്ങളുടെ പേരിനൊപ്പം ചേർത്തിട്ടുള്ള 'ടീച്ചർ' എന്ന വിശേഷണം ഒഴിവാക്കണം. അദ്ധ്യാപകരെ ആദരണീയരായി കാണുന്ന ഒരു സമൂഹത്തിൽ അദ്ധ്യാപകരോടുള്ള കാഴ്ചപ്പാട് മാറാതിരിക്കാൻ അത് സഹായകരമാകും.

സിപിഐ(എം) ന്റെ ന്യൂനപക്ഷ പ്രീണനം - അറിയേണ്ട ചില കാര്യങ്ങൾ


ഒരു വാക്കുകൊണ്ട് നിരവധി കാര്യങ്ങൾ സംവേദിക്കാൻ കഴിയുമെങ്കിൽ അത് ആ വാക്കിന്റെ ശക്തിയാണ്. ഇത്തരത്തിൽ അർത്ഥവത്തായ നിരവധി വാക്കുകൾ ഭാഷയിലുണ്ട്. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളും ഭൂരിപക്ഷ വർഗ്ഗീയതയിൽ നിന്ന് രാഷ്ട്രീയനേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കുന്നവരുടെയും സൃഷ്ടിയാണ് 'ന്യൂനപക്ഷ പ്രീണനം' എന്ന പ്രയോഗം. ഇടതുപക്ഷ രാഷ്ട്രീയത്തെ പ്രതേ്യകിച്ച് സിപിഐ(എം)നെ ആക്രമിക്കുക എന്ന അജണ്ടയിൽ ഇന്ത്യയിൽ വിശിഷ്യാ കേരളത്തിൽ ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു പ്രയോഗമാണ് ന്യൂനപക്ഷ പ്രീണനം.
തമിഴ്‌നാട് ദളിതുകൾക്കെതിരായ പീഡനങ്ങളും വിവേചനങ്ങളും ഏറെയുള്ള പ്രദേശമാണ്. ഇവിടെ സിപിഐ(എം) ദളിതർക്കിടയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. വഴി നടക്കുന്നതിനുള്ള അവകാശം, ക്ഷേത്രങ്ങളിൽ കയറുന്നതിനുള്ള അവകാശം, പൊതു കിണറുകളിൽ നിന്ന് വെള്ളം എടുക്കുന്നതിനുള്ള അവകാശം, സ്‌കൂളുകളിൽ പഠിക്കുന്നതിനുള്ള അവകാശം, സർക്കാർ ഓഫീസുകളിൽ കയറിച്ചെല്ലുന്നതിനുള്ള അവകാശം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സിപിഐ(എം) നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ പ്രക്ഷോഭങ്ങൾ നടക്കുന്നത്.
കേരളത്തിൽ സിപിഐ(എം) നേതൃത്വത്തിൽ 'പട്ടികജാതി സംരക്ഷണ സമിതി' എന്ന സംഘടന രൂപീകരിച്ച് ദളിതരുടെ പ്രശ്‌നങ്ങൾ മുഖ്യധാരയിൽ ചർച്ചാവിഷയമാക്കുന്നതിന് സിപിെഎ(എം) നിരന്തരം പ്രവർത്തിക്കുന്നു.
എന്തുകൊണ്ട് സിപിഐ(എം) ദളിത് പ്രീണനം നടത്തുന്നു എന്ന വിമർശനം ആരും ഉന്നയിക്കുന്നില്ല !!
ആദിവാസികൾക്കു വേണ്ടി നിലകൊള്ളുന്ന സിപിഐ(എം) ആദിവാസി പ്രീണനം നടത്തുന്നുവെന്ന് ആരും വിമർശിക്കാത്തതെന്തു കൊണ്ടാണ് ?
ദളിതുകളുടേതു പോലെ ആദിവാസികളുടേതു പോലെ ന്യൂനപക്ഷങ്ങളുടെ വിഷയങ്ങളിലും സിപിഐ(എം) ഇടടെപടുമ്പോൾ മാത്രം വിമർശിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?
ഇവിടെയാണ് വിചാരധാരയുടെ രാഷ്ട്രീയം കടന്നുവരുന്നത്. ഇന്ത്യയുടെ ആന്തരിക ഭീഷണികളായി സംഘപരിവാർ കാണുന്ന മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയും ഒറ്റ വെടിക്ക് തകർക്കാൻ കഴിയുന്ന ആയുധം, അതാണ് സംഘപരിവാർ തലച്ചോറിൽ വിരിഞ്ഞ ന്യൂനപക്ഷ പ്രീണനം എന്ന വാക്ക്.
തകർക്കാൻ ഉദ്ദേശിക്കുവന്നവരെക്കുറിച്ച് നിരന്തരം വ്യാജപ്രചരണങ്ങൾ നടത്തുക, തെറ്റിദ്ധാരണ പുലർത്തുന്ന കാര്യങ്ങൾ നിരന്തരം പ്രചരിപ്പിക്കുക എന്ന നാസി തന്ത്രങ്ങൾ തന്നെയാണ് ഇവിടെയും നടപ്പിലാക്കപ്പെടുന്നത്.
ന്യൂനപക്ഷങ്ങൾ മോശമാണെന്നു ആദ്യം സ്ഥാപിച്ചെടുക്കുക. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്ന സിപിഐ(എം) നെ തകർക്കുക. അതേ സമയം ദളിതരുടെയും ആദിവാസികളുടെയും കാര്യത്തിൽ സിപിഐ(എം) ഇടപെടുന്നതിനെക്കുറിച്ച് മിണ്ടാതിരിക്കുക.
സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഗാന്ധിജിക്കെതിരായി വന്ന വിമർശനങ്ങൾക്ക് സമാനമാണ് ഇന്ത്യയിൽ ഇന്ന് ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വിശിഷ്യാ സിപിഐ(എം) ന് നേരിടേണ്ടി വരുന്ന വിമർശനങ്ങൾ.
'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന ബ്രിട്ടീഷുകാരന്റെ തന്ത്രത്തിന്റെ ഫലമായി മനസ്സുകൾ വിഭജിക്കപ്പെട്ട ജനത തങ്ങൾക്ക് ഭൂമി പങ്കിട്ടെടുത്ത് രണ്ട് രാഷ്ട്രങ്ങളായി നിലകൊള്ളുന്നു. ശത്രുരാജ്യത്തെ ഭൂരിപക്ഷം ഇരുകൂട്ടരുടെയും രാജ്യത്തെ ന്യൂനപക്ഷമായി മാറുമ്പോൾ ശത്രുരാജ്യത്തിനെതിരായ വികാരം സ്വന്തം രാജ്യത്തെ മതത്തിനെതിരായ വികാരം സ്വന്തം രാജ്യത്തെ ന്യൂനപക്ഷത്തിനെതിരായി പ്രയോഗിക്കപ്പെടണം എന്ന ആശയത്തിന് ബീജാവാപം നൽകിയത് ഇരുരാജ്യങ്ങളിലെയും മതരാഷ്ട്ര വാദികളാണ്.
ബ്രിട്ടീഷുകാരന്റെ ഈ കുടിലതന്ത്രത്തിന് ഇന്ത്യക്ക് നൽകേണ്ടി വന്ന വില മോഹൻദാസ് കരം ചന്ദ് ഗാന്ധിയെന്ന മനുഷ്യന്റെ ജീവനായിരുന്നു. ഗാന്ധിജി ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നുവന്നെ പ്രചരണങ്ങളുടെ ഒടുവിലാണ് ആർഎസ്എസ് പ്രവർത്തകനായിരുന്ന നാഥുറാം വിനായക് ഗോഡ്‌സേ രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്ക് വെടിയുണ്ട പായിച്ചത്.
'ഹേ റാം' എന്നു പറഞ്ഞുകൊണ്ട് പ്രാണൻ വെടിഞ്ഞത് മതരാഷ്ട്രവാദത്തെ ശക്തിയുക്തം എതിർക്കുന്ന തികഞ്ഞ ഹിന്ദുമത വിശ്വാസിയായിരുന്നു. ഈ ഹീനകൃത്യം നടപ്പിലാക്കിയത് ആർഎസ്എസിന്റെയും ഹിന്ദുമഹാ സഭയുടെ പ്രവർത്തകരും ചേർന്നാണെന്നത് മതരാഷ്ട്രവാദത്തിന്റെ തീവ്രത മനസ്സിലാക്കിത്തരുന്നു.
ഇതിനു സമാനമായ രീതിയിൽ സിപിഐ(എം) ന്റെ നെഞ്ചിലേക്ക് വെടിയുണ്ട പായിക്കുവാനാണ് ആർഎസ്എസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ അവശതയനുഭവിക്കുന്നവർക്കു വേണ്ടിയാണ് സിപിഐ(എം) നിലകൊള്ളുന്നത്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കണം എന്നതിന്റെ അടിസ്ഥാനത്തിലല്ല സിപിഐ(എം) ൽ കേഡർമാർ പ്രവർത്തിക്കുന്നത്. കൃത്യമായ രാഷ്ട്രീയബോധത്തോടെയാണ് സിപിഐ(എം) ലെ കേഡർമാർ പ്രവർത്തിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള കാലിടറലുകൾ എവിടെയെങ്കിലും സംഭവിക്കുന്നുണ്ടെങ്കിൽ അത് രാഷ്ട്രീയത്തിന്റെ കുറവുതന്നെയാണ്.
നിരന്തരം ചർച്ചകൾ നടത്തുകയും തിരുത്തലുകളും ഉൾപ്പെടുത്തലുകളും ആവശ്യമായ ഘട്ടത്തിൽ അതു നടത്തിയും മുന്നോട്ടു പോകുന്ന സിപിഐ(എം) കേഡർമാർക്ക് തങ്ങളുടെ ആശയങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ട്.
സംഘപരിവാരത്തിന്റെ ുണപ്രചരണങ്ങൾ കൊണ്ട് ആശയക്കുഴപ്പങ്ങൾ കുറച്ചു പേരിൽ കുറച്ചു കാലത്തേക്ക് ഉണ്ടാക്കുവാൻ കഴിഞ്ഞേക്കാം. എല്ലാ നുണകൾക്കുമെന്ന പോലെ സംഘപരിവാരത്തിന്റെ നുണകൾക്കും ആയുസ്സുണ്ട്. അതവസാനിക്കുമ്പോൾ, തിരിച്ചറിവിന്റെ വെളിച്ചം തെറ്റിദ്ധരിക്കപ്പെട്ടവനിലേക്ക് കടന്നെത്തുമ്പോൾ സൂര്യശോഭയോടെ ഉയർന്നു നിൽക്കുവാൻ സിപിഐ(എം)ന് സാധിക്കുക തന്നെ ചെയ്യും.

മാർട്ടിൻ നീമൊളറുടെ വരികൾ

മാർട്ടിൻ നീമൊളറുടെ വരികൾ
കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ ഇങ്ങനെ വായിക്കാം...
RSS ആദ്യം കമ്മ്യൂണിസ്റ്റുകളെ തേടി വന്നു
ഞാൻ ഒന്നും മിണ്ടിയില്ല
കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു
RSS പിന്നീട് മുസ്ലീങ്ങളെ തേടി വന്നു
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല
കാരണം, ഞാനൊരു മുസ്ലീം ആയിരുന്നില്ല
RSS പിന്നീട് ക്രിസ്ത്യാനികളെ തേടി വന്നു
ഞാനൊന്നും മിണ്ടിയില്ല
കാരണം ഞാനൊരു ക്രിസ്ത്യാനിയായിരുന്നില്ല.
RSS പിന്നീട് ദളിതരെ തേടി വന്നു
ഞാനൊന്നും മിണ്ടിയില്ല
കാരണം ഞാനൊരു ദളിതനായിരുന്നില്ല.
ഒടുവിൽ RSS എന്നെ തേടി വന്നു
അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ
ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല..
വാൽ - ഒബിസി വിഭാഗത്തിന്റെ സംവരണം അവസാനിപ്പിക്കണം എന്ന് RSS നേതാവ് വൈദ്യ പറഞ്ഞത് വെറുതയല്ല ഭായീ...